തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി (31) രോഗമുക്തിനേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായുംശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്നയുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കുംരോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്‍റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായിഅയച്ചിരിക്കുകയാണ്.
മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്രസർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചസാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ്ഡയറക്ടർ എൽ. സ്വാസ്തിചരണിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയ്ഡ്കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർപങ്കെടുക്കുകയും ചെയ്തു.
ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന്പിന്നാലെയായിരുന്നു യോഗം വിളിച്ച് ചേർത്തത്. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻസ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽഅഞ്ചുപേർക്കും മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയുംചെയ്തു.










