മലപ്പുറം: സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ. കരിപ്പൂർകസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണംകടത്തിയ രണ്ടുപേരെ സഹായിക്കുന്നതിനിടെയാണ് മുനിയപ്പൻ പോലീസിന്റെ പിടിയിലായത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വർണവുമായി രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്. രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നിരുന്നു. സ്വർണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടൻതന്നെതൊട്ടടുത്ത സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്നവിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതൽ ചോദ്യംചെയ്തതോടെയാണ്തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്.
വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെ കണ്ടാൽ മുനിയപ്പൻ സ്ഥിരമായി അവരെ പിടിച്ചുവച്ച്പാസ്പോർട്ട് വാങ്ങിയശേഷം വിട്ടയക്കും. ഇതിനുശേഷം പാസ്പോർട്ട് തിരികെ ലഭിക്കണമെങ്കിൽവലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽനാലുദിവസംകൊണ്ട് കൈക്കൂലിയായി വാങ്ങിയ 4.95 ലക്ഷം രൂപ ഇയാളുടെ താമസസ്ഥലത്തുനിന്ന്പോലീസ് കണ്ടെത്തി. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നത് പതിവാണെന്ന് ഇയാൾസമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻതന്നെപ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇനി തുടർനടപടികൾസ്വീകരിക്കേണ്ടത് കസ്റ്റംസാണ്.
സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങൾ നേരത്തേയുംപുറത്തുവന്നതാണ്. നിരവധി കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയുംചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ്പിടികൂടുന്ന അത്യപൂർവ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്.









